Skip to main content

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.?

''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.
 Pydimarri Venkata Subba Rao

1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്.

ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌. യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്  ''ഇന്ത്യ എന്റെ രാജ്യമാണ് '' എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്. വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു. അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി. ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..

1964-ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു.
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു.

1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്. വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു.
പക്ഷേ; ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല. പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു, നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു, ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു, സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.

1988-ല്‍ അദ്ദേഹം അന്തരിച്ചു.
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി...
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലി മുറ്റത്തേക്കു പോകാം, നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം... ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും.................''

കടപ്പാട്: എനിക്ക് ഈ ചരിത്രം ലഭിച്ച വഴികളോട്..

Comments

Popular posts from this blog

ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്;

നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം  ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...