Skip to main content

എല്ലാ ഉടായിപ്പ് വിശ്വാസികൾക്കുമായി "ദൈവം" എഴുതുന്നത്.

ദേ... പിള്ളാരേ... ഒരു കാര്യം പറഞ്ഞേക്കാം.

ചത്ത്‌ കെട്ടിയെടുക്കുമ്പോൾ ഞാൻ ഇങ്ങ് സ്വർഗ്ഗത്തിൽ കള്ള് തരും കഞ്ചാവ് തരും, പെണ്ണ് കെട്ടിച്ചു തരും എന്നൊക്കെ കരുതി ഒറ്റയവനും കഷ്ടപ്പെട്ട് നന്മ ചെയ്യണം എന്നില്ല... നീയൊക്കെ ചെയ്യുന്ന നന്മയും തിന്മയും ഉറക്കമിളച്ച് നോക്കിയിരുന്ന്, ഇവിടെ നിനക്കൊക്കെ സ്റ്റാർ ഫെസിലിറ്റി അറേഞ്ച് ചെയ്യലല്ല എൻറെ പണി... നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിപ്പത്തിൽ ഈ അണ്ഡകടാഹം ഉണ്ടാക്കിയിട്ട്, അതിൻറെ ഒരു കടുകുമണിയോളം പോലുമില്ലാത്ത ഒരു ഉണക്ക ഭൂമിയിലെ ആയിരകണക്കിന് മൃഗവർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ എന്ന നീ, തിന്നുന്നതും കുടിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി, റിയാലിറ്റി ഷോ ജഡ്ജിനെ പോലെ ഇരുന്ന് മാർക്കിടാൻ എൻറെ തലേൽകൂടെ വണ്ടി ഒന്നും ഓടുന്നില്ല... അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ അവൻറെ ഉദ്ദേശം വേറെയാണ്... നിനക്കൊക്കെ ഒക്കുമെങ്കിൽ നല്ലത് ചെയ്താ മതി... നല്ലത് വല്ലതും ചെയ്താൽ അതിന്റെ ഫലം അവിടെ തന്നെ കിട്ടും... അല്ലാതെ ചെയ്തതിൻ്റെ കണക്കുംകൊണ്ട് കൂലി ചോദിച്ച് ഇങ്ങോട്ട് വന്നേക്കരുത്... മടല് വെട്ടി അടിക്കും ഞാൻ...!!


എടാ വിവരംകെട്ടവരേ..
എനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് സത്യാവസ്ഥ പരിശോധിക്കേണ്ടതാണ്. കുറേ നാൾ മുമ്പു് അമ്പലമുറ്റത്തും പള്ളിയങ്കണത്തും ഭയങ്കര വെടിക്കെട്ടപകടം നടന്നത് എന്റെ കഴിവുകേട് കൊണ്ടാണെന്നും ഞാന്‍ ജനത്തെ രക്ഷിച്ചില്ലെന്നും നിങ്ങളിൽ ചിലർ ആക്രോശിച്ചു കേട്ടു.

വെടികെട്ട് നടത്താന്‍ ഞാൻ പറഞ്ഞോ.?
മത്സരകംബം നടത്താന്‍ പറഞ്ഞോ.?
എന്നെ സുഖിപ്പിക്കാൻ ഒരു കോപ്പും നടത്താൻ ഞാൻ പറഞ്ഞിട്ടില്ല..

നിങ്ങള്‍ നിങ്ങടെ ഇഷ്ടത്തിന് എന്റെ പേരും പറഞ്ഞ് ഓരോന്ന് തോന്നുന്ന പോലെ ചെയ്യുന്നു..

നേരെ ചൊവ്വേ ചെയ്യാനറിയാത്തതുകൊണ്ട് ദുരന്തം ഉണ്ടാകുമ്പോൾ കുറ്റം മുഴുവന്‍ എന്റെ തലക്ക്

നിങ്ങളേക്കാള്‍ നല്ലവന്‍മാര്‍ അവിശ്വാസികളാണ്...

അവര്‍ എന്നെ പ്രീതിപ്പെടുത്താനായി ഒന്നും ചെയ്യാത്തതുകൊണ്ട് വേണ്ടാതീനത്തിന് ഞാനാണ് ഉത്തരവാദി എന്ന് പറയാറില്ല.
 
ഇനി അടുത്ത മുഴുത്ത പണിതരുന്നത് ആനയായിരിക്കും എടാ വിവരംകെട്ടവന്മാരേ...

ഈ കൊടും ചൂടത്ത് കാട്ടരുവികളിൽ കിടന്ന് ശരീരം തണുപ്പിക്കേണ്ട ജീവിയെ പിടിച്ച് കൊട്ട വെയിലത്ത് നിർത്തി...

പെരുമ്പറയും ചെണ്ടയും കൊട്ടി വട്ടാക്കിയാൽ അതെല്ലാം കൂടി ഓടി നിന്റെയൊക്കെ നെഞ്ചത്തോട്ട് കേറുമ്പോൾ ഞാനാണോടാ ഉത്തരവാദി.?

ഞാൻ ആരോടും പറഞ്ഞിട്ടില്ല ആനപ്പുറത്ത് കേറിയിരുന്നു കൊട മാറ്റി കളിക്കാൻ.? ഇതിനൊക്കെ നിന്റെയൊക്കെ വീട്ടിൽ പറഞ്ഞിട്ട് ഇറങ്ങിക്കോണം..

നിങ്ങടെ വിചാരം ഞാന്‍  മായാവിയേയും ഡിങ്കനെയും പോലെ പറന്നുവന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു സെറ്റപ്പാണെന്നാണ്.
എന്നാല്‍ ഞാനങ്ങനല്ല എന്ന് നിങ്ങള്‍ക്ക് ഇതുവരേയും മനസ്സിലായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..

ഞാന്‍ സ്നേഹമാണ് വെറും സ്നേഹം... ഒരു മതക്കാരെയും ഒഴിവാക്കാത്ത സ്നേഹം
അതായത്, എല്ലാവരോടും എല്ലാത്തിനോടുമുള്ള സ്നേഹം..

ഓരോ മതക്കാർ എനിക്ക് ഒരുപാട് പേരുകളിട്ടിട്ടുണ്ട്. അതില്‍ ഓരോരോ പേരുകള്‍ പറഞ്ഞ് നിങ്ങള്‍ തോന്ന്യാസങ്ങള്‍ കാണിക്കുന്നൂ.!

വീടില്ലാത്ത മനുഷ്യര്‍ കടതിണ്ണകളില്‍ കിടക്കുബോള്‍ നിങ്ങള്‍ എനിക്കാണെന്നും പറഞ്ഞ് കൊട്ടാരങ്ങള്‍ പണിയുന്നു.!

അയല്‍കാരന്റെ മക്കള്‍ പട്ടിണി കിടക്കുബോള്‍ നീയൊക്കെ എനിക്കാന്നും പറഞ്ഞ് പാലഭിഷേകം നടത്തുന്നു; കുരിശിന്റെ പുറത്ത് എണ്ണയൊഴിക്കുന്നു; പള്ളിയിൽ ചെന്ന് നേർച്ചയിടുന്നു; കാശു കൊടുത്ത് കർബാനയും ഒപ്പീസും പെരുന്നാളുകളും നടത്തുന്നു

എന്തിനുവേണ്ടിയാണടാ ഇത്തരം തെണ്ടിത്തരങ്ങള്‍.?

ഞാന്‍ വന്ന് നിന്നേം നിന്റെ കുടുംബത്തേം മാത്രം രക്ഷിക്കുമെന്ന് കരുതിയിട്ടോ.??

എനിക്കതല്ല പണി. നിന്റെ കൈമണിയും സ്ത്രോത്രം പാടലും അല്ലേലൂയയും ഞാൻ ശ്രദ്ധിക്കന്നേയില്ല.

അതുകൊണ്ട് പരസ്പരം സ്നേഹിച്ച് ഭൂമിയെ സംരക്ഷിച്ച്, പിള്ളേർക്ക് വിവേകം പറഞ്ഞുകൊടുത്ത്, നേരെചൊവ്വേ ജീവിക്കുക.

ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബുദ്ധിയുപയോഗിച്ച് ജീവിക്കുക...

തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുക...

പറ്റുന്നവർക്കെല്ലാം നന്മചെയ്യുക. എന്നു വച്ചാൽ, എല്ലാത്തിനേയും സ്നേഹിക്കുക..

ചിലര്‍ എന്റെ പേരില്‍ പോത്തിനെകൊല്ലും
ചിലര്‍ എന്റെ പേരില്‍ പശുവിനെ കൊന്നവനെ കൊല്ലും, ചിലര്‍ എന്റെ പേരില്‍ മനുഷ്യന്റെ കഴുത്തറുക്കും ചിലര്‍ കക്കും, മുക്കും, കട്ടവന്റെയും മുക്കിയവൻറയും ബിസിനസ് നന്നാക്കാൻ അവന്റെ ഊളപ്പത്രവും പരസ്യവും വാങ്ങിക്കൂട്ടും; അവർ പറയുന്നിടത്ത് വോട്ട് ചെയ്യും...

എല്ലായിടത്തും പേര് എന്റെത്..!!!

******
ഇതൊന്നും ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടില്ല..!! ആയതിനാല്‍ മേലില്‍ തോന്ന്യവാസം ചെയ്തിട്ട് എന്റെ പേര് വലിച്ചിഴച്ചാലുണ്ടല്ലോ... ആ... പറഞ്ഞില്ലാന്ന് വേണ്ടാ...
                         
എന്ന് സ്വന്തം

നിങ്ങള്‍ "ദൈവം" എന്ന് വിളിക്കുന്ന ആ "സംഭവം"..!!

Comments

Popular posts from this blog

ചരിത്രം.. ''മൊബൈൽ ഫോൺ''

1973-ൽ മോട്ടറോളയിലെ ഡോ:മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് "യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്" എന്നായിരുന്നു. 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ്  2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. 1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒ...

ഇന്ത്യ എന്‍റെ രാജ്യമാണ്...

ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.  പക്ഷേ; സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും.? ''ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍.........'' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല.   Pydimarri Venkata Subba Rao 1947-നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം. ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴു...

ആത്മഹത്യ ചെയ്തു മരിക്കാൻ പോകുന്ന മനുഷ്യരോട്;

നിങ്ങൾ ആത്മഹത്യ ചെയ്തു മരിക്കാൻ പോകുമ്പോൾ അതിന് എത്ര വർഷങ്ങള്‍ക്ക് മുന്‍പ്പ് നിങ്ങൾ ശരിക്കും മരിച്ചു പോയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇല്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്തു കഴിഞ്ഞാൽ ഇവിടെ ഭൂമിയിലെ ചില മനുഷ്യർ നിങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യും. അവർ പല മരണകാരണങ്ങളും നിങ്ങളിൽ കണ്ടെത്തും. നിങ്ങളൊരു പരാജമായിരുന്നു എന്നവർ വിധികൽപ്പിക്കും, നിങ്ങള്‍ ഭീരുവായിരുണെന്ന് ചാപ്പ കുത്തും, ജീവിച്ചു കാണിക്കാൻ നട്ടെല്ലില്ലാതെ പോയെന്ന് അടക്കം പറഞ്ഞവർ പരിഹസിക്കും. ഇങ്ങനെയുള്ള നൂറായിരം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ആകാശത്തിന് താഴെ പാറിനടക്കും, അതിനൊക്കെയുള്ള ഒരൊറ്റ ഉത്തരമെന്നോണം  ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചുപോയ നിങ്ങളുടെ ശരിക്കുള്ള മരണ തിയതി കുറിച്ചിടുക. അങ്ങനെ ജീവനോടെ മരിച്ചു കുറേക്കാലം കഴിഞ്ഞാണ് നിങ്ങൾ ആത്മഹത്യ ചെയ്തതെന്ന് ഈ മണ്ടന്മാരോട് പറഞ്ഞാൽ അവരത് വിശ്വസിക്കില്ല. ''അവർക്കത് വരുവോളം''. നിങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നതിന് എത്രയോ പകലുകൾക്കും രാത്രികൾക്ക് മുൻപേ മരിച്ചുപോയ നിങ്ങളുടെ ചിരിയെക്കുറിച്ച്, ആ നിമിഷങ്ങളെപ്പറ്റി ആരോടെങ്കിലും പറഞ്ഞു വയ്ക്കുക. നിങ്ങൾ പെട്ടെന്ന് മര...